Friday, May 9, 2008

ഇന്തോ-പാക് അതിര്‍ത്തിയിയില്‍ വെടിവയ്പ്പ്

ശ്രീനഗര്‍: ഇന്ത്യാ -പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സാംബാ മേഖലയില്‍ ബിഎസ്എഫും പാക്ക് സൈന്യവും തമ്മില്‍ വെടിവെയ്പ്. പാക് നുഴഞ്ഞുകയറ്റ ശ്രമം തടയാന്‍ ശ്രമിച്ച ബിഎസ്എഫും പാക്ക് സൈന്യവും തമ്മിലാണ് വെളളിയാഴ്ച പുലര്‍ച്ചെ പരസ്പരം വെടിയുതിര്‍ത്തത്. സാംബയില്‍ നിയന്ത്രണ രേഖക്ക് സമീപം ഒരു സംഘം ആളുകള്‍ അര്‍ദ്ധരാത്രിയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയാറാന്‍ ശ്രമിക്കുകയായിരുന്നു. ഇരു കൂട്ടരും തമ്മില്‍ ഏകദേശം 15 മിനിട്ടോളം വെടിയുതിര്‍ത്തതായി ബി.എസ്.എഫ് വക്താക്കള്‍ അറിയിച്ചു. 2003 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം കൈക്കൊണ്ട വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് പാക് സൈന്യവും ബി.എസ്.എഫും ഇന്നലെ പരസ്പരം വെടിയുതിര്‍ത്തത്. 2004 ല്‍ ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ സേനാ വിന്യാസത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കെയാണ് ഇത്തരമൊരു നടപടി ഉണ്ടായത്. പാക് സൈന്യം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റം പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.എസ്.എഫ് നിരവധി പ്രാവശ്യം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റവും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കാര്യമായ കുറവ് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്ന നുഴഞ്ഞ് കയറ്റ ശ്രമവും വെടിവയ്പ്പും വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായാണ് ചൂണ്ടിക്കാട്ടുന്നത്.എന്നാല്‍ ഇതേക്കുറിച്ച് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

No comments: