Tuesday, May 20, 2008

എത്യോപ്യയില്‍ 60,000 കുട്ടികള്‍ മരണവുമായി മല്ലിടുന്നു

ആസിഡ് അബാബ: എത്യോപ്യയില്‍ അറുപതു ലക്ഷം കുട്ടികള്‍ മികച്ച ആഹാരം ലഭിക്കാതെ മരണത്തോട് മല്ലിടുന്നുവെന്നും അതിനാല്‍ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നും യുനിസെഫ് മുന്നറിയിപ്പു നല്‍കി. ആവശ്യത്തിന് മഴ ലഭിക്കാതിരുന്നതു മൂലം ഇവിടുത്തെ വിളവ് മോശമായതിനാലാണ് എത്യോപ്യയില്‍ ഭക്ഷണ ദാരിദ്രം അനുഭവപ്പെട്ടത്. കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുളളില്‍ 23 കുട്ടികള്‍ മികച്ച ആഹാരം ലഭിക്കാതെ ഇവിടുത്തെ ആശുപത്രികളില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആശുപത്രികളില്‍ എത്തിക്കാനാവാതെ വീടുകളില്‍ വച്ചുതന്നെ മരണമടയുന്ന കുട്ടികളുടെ എണ്ണം അതിലേറെയുണ്ടാകാമെന്ന് കണക്ക് കൂട്ടപ്പെടുന്നു. കടുത്ത ദാരിദ്യ്രം അനുഭവിക്കുന്ന ഇവിടെ കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം മരണത്തോടടുക്കുന്നുവെന്ന മുന്നറിയിപ്പാണ് യുനിസെഫ് നല്‍കിയത്. വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ചൈനയിലെയും മ്യാന്‍മറിലെയും ദുരന്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ എത്യോപ്യയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങള്‍ പിന്‍തിരിഞ്ഞിരിക്കുന്നതും എത്യോപ്യക്കേറ്റ മറ്റൊരു തിരിച്ചടിയാണ്.ഇതുമൂലം എത്യോപ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തികയുന്നില്ലെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.എത്യോപ്യയിലെ ആവശ്യങ്ങള്‍ക്കായി 14.7 കോടി ഡോളറിന്റെ അടിയന്തര സഹായം ആവശ്യമാണെന്ന് ലോക ഭക്ഷ്യാരോഗ്യ സംഘടന വിലയിരുത്തുന്നു. 1,80,000 ടണ്‍ ഭക്ഷണത്തിന്റെ കുറവാണ് ഇപ്പോള്‍ എത്യോപ്യയില്‍ കണക്കാക്കിയിരിക്കുന്നത്. രണ്ടു മേഖലകളില്‍ 60,000 കുട്ടികള്‍ക്ക് ഉടന്‍ പ്രത്യേക ഭക്ഷണം നല്‍കിയില്ലെങ്കില്‍ അവര്‍ രക്ഷപെടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. പോഷകാഹാരക്കുറവു മൂലം കഷ്ടപ്പെടുന്ന കുട്ടികളുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തു വിട്ടു.ഒരു ആശുപത്രിയില്‍ മാത്രം അടിയന്തര ചികിത്സ നല്‍കിയതുമൂലം 250 കുട്ടികളെ രക്ഷപ്പെടുത്താനായെന്ന് മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്സ് വക്താവ് ഡേവിഡ് നൌഗ്വേര പറഞ്ഞു.എത്യോപ്യയിലെ ആവശ്യങ്ങള്‍ക്കായി 14.7 കോടി ഡോളറിന്റെ അടിയന്തര സഹായം ആവശ്യമാണെന്ന് ലോക ഭക്ഷ്യാരോഗ്യ സംഘടന വിലയിരുത്തുന്നു.

No comments: