Monday, June 2, 2008

ലഹരിമരുന്ന് കൈവശം വച്ചതിന്പാക് ബൌളര്‍ ആസിഫ് ദുബായില്‍ പിടിയില്‍

ദുബായ്: പാകിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ മുഹമ്മദ് ആസിഫ് ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് പിടിയിലായി. അനധികൃതമായി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് ആസിഫിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അവസാനിച്ച ഐ.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കഴിഞ്ഞ് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലക്ക് ദുബായ് വഴി മടങ്ങവേയാണ് 25 കാരനായ ആസിഫിനെ എയര്‍പോര്‍ട്ടില്‍ വച്ച് ഞായറാഴ്ച പോലീസ് പിടികൂടിയത്. എന്നാല്‍ ഇതേക്കുറിച്ചുളള വാര്‍ത്തകള്‍ ഇന്നാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ഇനിയും ഒൌദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഹാഷിഷ് എന്ന ലഹരി മരുന്ന് ഇയാള്‍ കൈവശം വച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ആസിഫിനെ ചൊവ്വാഴ്ച ദുബായില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടിയാണ് ആസിഫ് കളിച്ചിരുന്നത്. എന്നാല്‍ കൈയിലേറ്റ പരിക്കിനെ തുടര്‍ന്ന് എല്ലാ മത്സരങ്ങളും കളിക്കാന്‍ ആസിഫിനായില്ല.ദുബായിലെ നിയമം അനുസരിച്ച് അഞ്ചു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിയ്ക്കാന്‍ മതിയായ കുറ്റമാണ് മുഹമ്മദ് ആസിഫ് നടത്തിയിരിയ്ക്കുന്നത്.പാക് ക്രിക്കറ്റ് ബോര്‍ഡോ ദുബായിലെ പാക് എംബസിയോ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ദുബായ് പോലീസ് കേസില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 2006 ല്‍ നിരോധിച്ചിട്ടുളള ഉത്തേജക മരുന്ന് കഴിച്ചതിന് ആസിഫ് പിടിയിലായിട്ടുണ്ട്.

No comments: