Wednesday, June 25, 2008

പൈലറ്റുമാര്‍ ഉറങ്ങി; എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കാനായില്ല


മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിലെ രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയതിനാല്‍ വിമാനം മുംബൈ എയര്‍പോര്‍ട്ടില്‍ ഇറക്കാനായില്ല. ദുബായില്‍ നിന്ന് ജയ്പൂര്‍ വഴി മുംബൈയിലേക്ക് പോയ ഐസി 612 എന്ന വിമാനത്തിലാണ് കോക്ക്പിറ്റിലിരുന്ന് രണ്ട് പൈലറ്റുമാരും സുഖമായി ഉറങ്ങിപ്പോയത്. പൈലറ്റുമാര്‍ ഉണര്‍ന്നപ്പോഴേക്കും വിമാനം ഗോവയിലേക്കുളള വഴിയില്‍ പകുതി ദൂരം പിന്നിട്ടിരുന്നു. വിമാനത്തില്‍ നൂറോളം യാത്രക്കാരുണ്ടായിരുന്നു. ദുബായില്‍ നിന്ന് രാത്രി പന്ത്രണ്ട് മണിക്ക് പറന്നുയര്‍ന്ന വിമാനം രാവിലെ 7 മണിക്ക് ജയ്പൂരില്‍ എത്തി. പിന്നീട് വിമാനം മുംബൈക്ക് പറന്നപ്പോള്‍ ആട്ടോമാറ്റിക് മോഡില്‍ ഇട്ടശേഷം പൈലറ്റുമാര്‍ ഉറങ്ങുകയായിരുന്നു. മുംബൈയില്‍ ഇറങ്ങേണ്ടുന്ന വിമാനത്തില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് യാതൊരു നിര്‍ദ്ദേശവും ലഭിക്കാതിരുന്നതിനാലും എയര്‍പോര്‍ട്ടില്‍ നിന്ന് നല്‍കിയ സിഗ്നലുകളോട് പൈലറ്റുമാര്‍ പ്രതികരിക്കാതിരുന്നതിനാലും വിമാനം ആരെങ്കിലും തട്ടിയെടുത്തതാകാമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ കരുതി. ഇതേതുടര്‍ന്ന് വിമാനത്തിന്റെ കോക്ക് പിറ്റിലെ സുരക്ഷാ അലാറം എയര്‍പോര്‍ട്ട് അധികൃതര്‍ മുഴക്കുകയായിരുന്നു. അലാറം കേട്ട് പൈലറ്റുമാര്‍ ഉണര്‍ന്നപ്പോഴേക്കും വിമാനം ഗോവയ്ക്ക് അടുത്തെത്തിയിരുന്നു. കാര്യങ്ങളുടെ ഗൌരവം മനസ്സിലാക്കിയ പൈലറ്റുമാര്‍ ഉടന്‍ തന്നെ വിമാനം മുംബൈയില്‍ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദാംശങ്ങള്‍ സ്വീകരിച്ചുവരികയാണെന്നാണ് എയര്‍ ഇന്ത്യ പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ജിതേന്ദ്ര ഭാര്‍ഗവ ഇതേക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ പൈലറ്റുമാര്‍ ഉറങ്ങിയതല്ലെന്നും വിമാനവുമായുളള ആശയവിനിമയ ബന്ധം തകരാറിലായതാണ് കാരണമെന്നുമാണ് മുംബൈ എയര്‍പോര്‍ട്ടിലെ ജനറല്‍ മാനേജര്‍ എ.ജി ജുഗാരെ നല്‍കുന്ന വിശദീകരണം.

No comments: