Tuesday, June 24, 2008

ഇന്ത്യയില്‍ ഇനി ഇ-പാസ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇ-പാസ്പോര്‍ട്ട് സംവിധാനം ഇന്ന് മുതല്‍ യാഥാര്‍ത്ഥ്യമാകും. ബുധനാഴ്ച രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ആദ്യത്തെ ഇ-പാസ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.ഇപ്പോഴുപയോഗിക്കുന്ന പാസ്പോര്‍ട്ട് ബുക്കുകള്‍ക്ക് പകരം ഒരു വ്യക്തിയുടെ വിവരങ്ങള്‍ എല്ലാമടങ്ങിയ ബയോമെട്രിക് ചിപ്പാണ് പുതിയ ഇ-പാസ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും വ്യക്തികള്‍ക്കും മാത്രമാണ് ഇ-പാസ്പോര്‍ട്ട് വിതരണം ചെയ്യുക. എന്നാല്‍ അടുത്ത വര്‍ഷത്തോടുകൂടി സാധാരണ ജനങ്ങള്‍ക്കും ഇ-പാസ്പോര്‍ട്ട് നല്‍കി തുടങ്ങും. വിരലടയാളങ്ങള്‍ ഉള്‍പ്പടെ ഒരു വ്യക്തിയുടെ പ്രാഥമിക വിവരങ്ങള്‍ എല്ലാം ഉള്‍ക്കൊളളുന്ന ചിപ്പാണ് ഇ-പാസ്പോര്‍ട്ട്. ഐ.ഐ.ടി കാണ്‍പൂര്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ എന്നിവ സംയുക്തമായാണ് പുതിയ ഇ-പാസ്പോര്‍ട്ട് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് പുതിയ പാസ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. അമേരിക്കയില്‍ വച്ച് നടത്തിയ പരിശോധനകളില്‍ അവിടെ ഉപയോഗിക്കുന്ന സംവിധാനങ്ങളേക്കാള്‍ മികച്ചതാണെന്ന് തെളിഞ്ഞിരുന്നു. ഇത് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആശ്ചര്യത്തോടെയാണ് നോക്കികാണുന്നത്. ഒരു വ്യക്തിയുടെ യാത്രരേഖകള്‍ വളരെ കൃത്യമായി സൂക്ഷിക്കാന്‍ പുതിയ സംവിധാനം ഏറെ സഹായിക്കും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വ്യാജപാസ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തടയാനാകുമെന്നാണ് അധികൃതരുെട പ്രതീക്ഷ.

No comments: